2011, നവംബർ 27, ഞായറാഴ്‌ച

മുറാന്‍

   


    ഇന്നലെ വൈകിട്ട് ഇന്ദിരാ നഗറില്‍ വ്യാജ ഡി വി ഡി വില്‍ക്കുന്ന നമ്മുടെ സ്ഥിരം ചേട്ടന്റെ അടുത്ത് പോയിരുന്നു. അപ്പോഴാണ്‌ അറിയുന്നത് അങ്ങേര്‍ വ്യാജ ഡി വി ഡി വിറ്റതിനു ജയിലില്‍ കിടക്കുന്നെന്നു. ഇംഗ്ലീഷ് ഹിന്ദി തമിള്‍ ഡി വി ഡി മാത്രം വില്‍ക്കുന്ന ഒരാളിന്റെ അവസ്ഥ ഇതാണെങ്കില്‍ കന്നഡ ഡി വി ഡി വില്‍ക്കുന്നവന്റെ കാര്യം നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ഇവിടെ കര്‍ണാടകത്തില്‍ നിര്‍മാതാക്കള്‍ ആണ് സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്നത്‌. എത്ര വലിയ സ്റ്റാര്‍ ആയാലും അവര്‍ വരയ്ക്കുന്ന വര ഭേദിക്കാന്‍ ഒന്ന് മടിക്കും. അത്രയ്ക്ക് സ്ട്രോങ്ങ്‌ ആണ് അവര്‍. കര്‍ണാടകത്തില്‍ ഒരൊറ്റ സ്ഥലത്തും നിങ്ങള്‍ക്ക് കന്നഡ സിനിമയുടെ വ്യാജ ഡി വി ഡി കിട്ടില്ല. അത് വിറ്റാല്‍ അകത്താവും എന്ന് മാത്രമല്ല തടിയും ചിലപ്പോള്‍ കേടാവും. മാത്രമല്ല ഒരു സിനിമ വര്‍ഷത്തില്‍ ചിലപ്പോള്‍ പല തവണ അവര്‍ തീയറ്ററില്‍ എത്തിക്കും. അതെല്ലാം ലാഭമാണല്ലോ. സോറി. പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ചേട്ടന്‍ ഇല്ലാത്തത് കൊണ്ട് വേറൊരു കടയില്‍ നിന്ന് ഒരു തമിഴ് സിനിമ വാങ്ങി. മുറാന്‍. പേര് കേട്ടിട്ട് ഈ മാക്കാന്‍ , പൂച്ചാണ്ടി എന്നൊക്കെ പറയുന്ന പോലുണ്ട് അല്ലേ. അന്തരിച്ച സംഗീത സംവിധായകന്‍ ശ്രീ രവീന്ദ്രന്റെ മകന്‍ രാജന്‍ മാധവ് ആദ്യമായി സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രമാണ് മുറാന്‍.

     നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള്‍ എത്ര അന്യരുമായി കണ്ടു മുട്ടുന്നു അല്ലേ ? അവരുമായി സംസാരിക്കുന്നു. ഒരു ബസ്സില്‍ അവരുടെ അടുത്ത സീറ്റില്‍ ഇരിക്കുന്നു, ചെറിയ സഹായങ്ങള്‍ സ്വീകരിക്കുന്നു.. അങ്ങനെ അങ്ങനെ. അവരില്‍ ആരെയെങ്കിലും പിന്നെ  നമ്മള്‍ ഓര്‍ത്തിരിക്കുമോ.  വളര്‍ന്നു വരുന്ന ഒരു സംഗീത സംവിധായകന്‍ ആണ് നന്ദ ( ചേരന്‍ ).  തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കളെ കാണാന്‍ ബാംഗ്ലൂര്‍ പോയിട്ട്  തിരികെ  വരുന്ന വഴിക്ക് ഒരു ചെറിയ അപകടത്തില്‍ പെട്ട് അയാളുടെ കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആവുന്നു. ബാംഗ്ലൂര്‍ - ചെന്നൈ ഹൈവേയുടെ അരികില്‍ നിന്ന് കൊണ്ട് അയാള്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നു. മിക്കവാറും പേരും നിര്‍ത്താതെ പോകുന്നെങ്കിലും ഒടുവില്‍ ഒരാള്‍ നന്ദയ്ക്ക് ലിഫ്റ്റ്‌ കൊടുക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ നായകന്‍. അര്‍ജുന്‍ ( പ്രസന്ന ).  കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂര്‍ ഹോട്ടലില്‍ ടെറസില്‍ നിന്ന് സ്വിമ്മിംഗ് പൂളിലെയ്ക്ക് ചാടിയ അര്‍ജുനെ നന്ദയ്ക്ക് ഓര്‍മയുണ്ടായിരുന്നു. അതേ അര്‍ജുന്‍. ജീവിതം വെറുതെ പാസ്സിവ് ആയി കളയരുത്. എന്തെങ്കിലും ത്രില്‍ വേണം ജീവിതത്തില്‍. എന്നൊക്കെയാണ് അര്‍ജുന്റെ തത്ത്വം.

    ഒരു പണക്കാരന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്ന നന്ദയെ ഭാര്യ ഇന്ദു ( നികിത ) നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വിവാഹ മോചനത്തിന് ആഗ്രഹമുണ്ടെങ്കിലും സ്വത്തിന്റെ കാര്യം പറഞ്ഞു ഭാര്യ അതിനു തയ്യാറാവുന്നില്ല. മാനസിക പിരിമുറുക്കം നിറഞ്ഞ ജീവിതത്തിനിടയില്‍ അയാള്‍ വേറൊരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അതാണ് ലാവണ്യ. അന്യ പുരുഷന്മാര്‍ക്കൊപ്പം ജീവിതം ആഘോഷിക്കുന്ന ഇന്ദുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കി ലാവണ്യയുമായി ജീവിക്കണം എന്നാണു നന്ദയുടെ ആഗ്രഹം. പക്ഷെ വിവാഹ മോചനത്തിന് അവള്‍ സമ്മതിക്കാത്ത ഒറ്റ കാരണം കൊണ്ട് അയാള്‍ക്ക് വീണ്ടും അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടി വരുന്നു.

     ഈ കഥ കേട്ട അര്‍ജുന്‍ സ്വന്തം കഥയും നന്ദയോട്  പറയാന്‍ തയ്യാറായി.  ഒരു വന്‍ ബിസിനസ്സുകാരനായ ദേവരാജന്റെ മകന്‍ ആണ് അര്‍ജുന്‍. അര്‍ജുനു ഇഷ്ടമല്ലെങ്കിലും ബിസിനെസ്സ് കാര്യങ്ങള്‍ നോക്കി നടത്താന്‍ വേണ്ടി പരിശീലനത്തിന് സ്വന്തം കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ദേവരാജന്‍ അയാളെ നിര്‍ബന്ധിക്കുന്നു. അര്‍ജുന്‍ ജോലിക്ക് കയറുന്നെങ്കിലും അയാള്‍ക്ക് അതില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അച്ഛന്റെ സെക്രട്ടറി ആയ ലിന്‍ഡയെ അവന്‍ കണ്ടു മുട്ടുന്നു. ആദ്യ നോട്ടത്തില്‍ തന്നെ അവള്‍ അര്‍ജുന്റെ മനസ്സില്‍ ഇടം നേടുന്നു. പണ്ടേതോ പണക്കാരന്റെ ചതിയില്‍ ഉണ്ടായ കുട്ടിയാണ് ലിന്‍ഡ. അതുകൊണ്ട് തന്നെ ഒരു പരുക്കന്‍ സ്വഭാവമാണ് അവള്‍ക്ക്. പക്ഷെ അര്‍ജുന്‍ ക്രമേണ അത് മാറ്റിയെടുക്കുന്നു. അവള്‍ക്കും അവനെ ഇഷ്ടമാവുന്നു. പക്ഷെ അവരുടെ സ്വപ്നങ്ങളെ എല്ലാം അട്ടിമറിച്ചു കൊണ്ട് ദേവരാജന്‍ ഒരു ദിവസം അവളെ ബലാല്‍ക്കാരം ചെയ്യുകയും സങ്കടം സഹിക്ക വയ്യാതെ എല്ലാം അര്‍ജുനോട് തുറന്നു പറഞ്ഞിട്ട് അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

     കഥ പറഞ്ഞു തീരുമ്പോഴേയ്ക്കും ചെന്നൈ എത്താറായിരുന്നു. യാത്ര അവസാനിക്കുന്നതിനു മുമ്പ് ലഘു ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലത്ത് അവര്‍ വണ്ടി നിര്‍ത്തി. അവിടെ വച്ച് അര്‍ജുന്‍ ഒരു ഐഡിയ മുന്നോട്ടു വയ്ക്കുന്നു. നന്ദയുടെ ഭാര്യയെ താന്‍ കൊന്നു തരാമെന്നും അതോടെ അയാള്‍ക്ക് ലാവണ്യയോടൊപ്പം സുഖമായി പുതിയൊരു ജീവിതം ആരംഭിക്കാമെന്നും ഒരു ഓഫര്‍ അവന്‍ നന്ദയുടെ മുന്നില്‍ വയ്ക്കുന്നു. പകരം തന്റെ അച്ഛന്‍ ദേവരാജനെ നന്ദ കൊല്ലണം. അതാണ് കണ്ടീഷന്‍. നമ്മള്‍ രണ്ടു അപരിചിതര്‍ ആണല്ലോ. അതുകൊണ്ട് ഒരാള്‍ക്കും തങ്ങളെ ഈ കൊലപാതകങ്ങളുമായി കണക്ട് ചെയ്യാനോ കണ്ടു പിടിക്കാനോ കഴിയില്ല എന്ന് ഉറപ്പാണ് , മാത്രമല്ല കൊലപാതകതിനുള്ള മോട്ടീവ് തെളിയിക്കാനും പറ്റില്ല  എന്ന് അര്‍ജുന്‍ പറഞ്ഞു. ഒരു അപകടം പോലെ തോന്നിപ്പിച്ചാല്‍ മാത്രം മതി.  പക്ഷെ ഇത് കേട്ട പാടെ  ഈ ഭ്രാന്തന്‍ ഐഡിയ തള്ളിക്കളയുന്ന നന്ദ ഒരു മനോരോഗ വിദഗ്ദ്ധനെ കണ്ടു ചികിത്സിക്കൂ എന്ന് പറഞ്ഞു ഒരു ഡോക്ടറുടെ നമ്പര്‍ കൊടുത്തിട്ട് സ്ഥലം വിടുന്നു.

     തിരികെ വീട്ടിലെത്തിയ നന്ദ കാണുന്നത് അഴിഞ്ഞാടി നടക്കുന്ന സ്വന്തം ഭാര്യയെയാണ്. അതുവരെയുണ്ടായിരുന്ന സമാധാനം നഷ്ടപ്പെടുത്തുന്നത് ഇന്ദു മാത്രമാണെന്നും അവള്‍ മാത്രമാണ് തന്റെ ജീവിതം നശിപ്പിക്കുന്നതെന്നും നന്ദ തിരിച്ചറിയുന്നു. അര്‍ജുന്‍ അന്ന് പറഞ്ഞ ആശയം മോശമല്ലായിരുന്നു എന്ന് അയാള്‍ക്ക് തോന്നുന്നു. അയാളുടെ മനസ്സറിഞ്ഞെന്ന വിധം കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ ഇന്ദു ഹൈവേയില്‍ ഉണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. ആ മരണം കഴിഞ്ഞു ഒരു ദിവസം പൊടുന്നനെ അര്‍ജുന്‍ നന്ദയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അന്ന് നന്ദ മുന്നില്‍ എറിഞ്ഞിട്ടു പോയ ഡോക്ടറുടെ നമ്പര്‍ ഉപയോഗിച്ചാണ് നന്ദയുടെ വിലാസം അവന്‍ കണ്ടു പിടിച്ചത്. അന്ന് മുതല്‍ ഇന്ദുവിനെ നിരീക്ഷിച്ച അര്‍ജുന്‍ ഇന്ദുവിന് സഹപ്രവര്‍ത്തകനായ ഗൌതവുമായുള്ള രഹസ്യ ബന്ധം തെളിയിക്കുന്നു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അര്‍ജുന്‍ നന്ദയ്ക്ക് കാണിച്ചു കൊടുക്കുന്നു. ഒടുവില്‍ നന്ദയെ ഞെട്ടിച്ചു കൊണ്ട് താനാണ് അവളെ കൊന്നത്. ഇനി നന്ദയ്ക്ക് ലാവണ്യയോടൊപ്പം കഴിയാം എന്ന് അര്‍ജുന്‍ തുറന്നു പറയുന്നു. ഒരു നിമിഷം സന്തോഷം തോന്നിയെങ്കിലും അര്‍ജുന്റെ നിബന്ധനകള്‍ നന്ദ മറന്നിട്ടുണ്ടായിരുന്നില്ല. ഇതിനു പ്രത്യുപകാരമായി അര്‍ജുന്റെ അച്ഛനെ കൊല്ലണം. ഇവിടം മുതല്‍ കഥ അത്യന്തം നാടകീയമാവുകയാണ്. അര്‍ജുന്റെ അച്ഛനെ കൊല്ലാന്‍  വേണ്ടി ചെല്ലുന്ന നന്ദ അറിയുന്നത് അത് വരെ കേള്‍ക്കാത്ത കഥകളാണ്. പിരിമുറുക്കം നിറഞ്ഞ വഴികളിലൂടെ അതി സമര്‍ത്ഥം, വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം പോലെ ചിത്രം മുന്നേറുന്നു. ചിത്രം നിങ്ങള്‍ കാണുകയാണെങ്കില്‍ അതിന്റെ രസം പോകും എന്ന ഒറ്റക്കാരണം കൊണ്ടാണ് കഥ മുഴുവന്‍ എഴുതാത്തത്. അത്രയ്ക്ക് നന്നായി അവസാനിപ്പിച്ചിട്ടുണ്ട്‌ ഇതിന്റെ കഥ.

     സിനിമയില്‍ രാജന്‍ മാധവിന്റെ ഭാവി എന്തായിരിക്കും എന്ന് ഈ ചിത്രം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രണ്ടു മാനങ്ങളില്‍ നില്‍ക്കുന്ന തികച്ചും contrasting ആയ രണ്ടു കഥാപാത്രങ്ങളെ വച്ച് ഇത്തരം ഒരു ത്രില്ലെര്‍ ഇത്രയും ഭംഗിയായി ചെയ്തത് അയാളുടെ കാലിബര്‍ കാണിച്ചു തരുന്നുണ്ട്. ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ Strangers on a Train എന്ന ചിത്രവുമായി വിദൂര സാമ്യമുണ്ടെങ്കിലും തികച്ചും തദ്ദേശിയമായ ഒരു തലത്തിലേക്ക് ചിത്രത്തെ വിജയകരമായി മാറ്റാന്‍ രാജന് കഴിഞ്ഞിട്ടുണ്ട്. സഹോദരനായ സാജന്‍ മാധവ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രസന്നയും ചേരനും പതിവ് പോലെ തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്. ഇനിയും ഒരുപാടു ഉപയോഗിക്കേണ്ട ഒരു നടനാണ്‌ പ്രസന്ന എന്നാണ് എന്റെ അഭിപ്രായം. രാജന്‍ എന്തുകൊണ്ട് തമിഴില്‍ തന്റെ ആദ്യ ചിത്രം ചെയ്തു ? , മലയാളത്തില്‍ അയാള്‍ക്ക് അവസരം ലഭിക്കാത്തത് കൊണ്ടാണോ ? എങ്കില്‍ നമുക്ക് ശരിക്കും ഒരു നഷ്ടം തന്നെ. പറ്റുമെങ്കില്‍ കാണാന്‍ ശ്രമിക്കൂ.

5 അഭിപ്രായങ്ങൾ:

  1. Stuart Woods എഴുതിയ Imperfect Strangers എന്ന നോവല്‍, പൊലിപ്പിച്ചെടുത്തത് വേറൊരു രീതിയിലെന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  2. ബോയിംഗ് ബോയിങ്ങില്‍ ജഗതി പറയുന്നത് പോലെ... കഥ പഴയ കഥ തന്നെ. അല്‍പം കഞ്ചാവടിച്ചു കൊണ്ട് എഴുതിയതാണെന്ന് മാത്രം .. ഹി ഹി..

    മറുപടിഇല്ലാതാക്കൂ
  3. പടം കുറെ നാലായി കണ്ടിട്ടു .ടോറെന്‍റില്‍ നിന്നു .നല്ല പടമാ.പക്ഷേ പ്രസന്നയുടെ ലവര്‍ ആയി അഭിനയിച്ച കുട്ടി വളിപ്പാ

    മറുപടിഇല്ലാതാക്കൂ