മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രങ്ങളും പേരുകളും ഒരു പക്ഷെ നിങ്ങള്‍ മറന്നിട്ടുണ്ടാവും. സത്യം പറയാമല്ലോ ഞാന്‍ മറന്നു. ഇന്നലെ ചില വെബ് സൈറ്റുകളില്‍ കണ്ടപ്പോഴാണ് കൂത്തുപറമ്പ് വെടിവയ്പ്പിന്റെ വാര്‍ഷികം ഓര്മ വന്നത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ചില പഴയ സഖാക്കള്‍ രക്തസാക്ഷികള്‍ക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നത് കണ്ടു. കൊള്ളാം. നല്ലത്. ഓര്‍മിച്ചതിന് അഭിനന്ദനങ്ങള്‍. ചില പാവങ്ങള്‍ അതിനിടയ്ക്ക് എന്തിനായിരുന്നു ഈ രക്തസാക്ഷിത്വം എന്നൊരു മണ്ടന്‍ ചോദ്യം ചോദിച്ചു വെറുതെ സഖാക്കളുടെ തള്ളയ്ക്കു വിളി കേട്ടു. ഇതൊക്കെ കണ്ടപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരോധിയായ എനിക്ക് പല പഴയ കാര്യങ്ങളും ഓര്മ വരുന്നു.
അല്പം ഫ്ലാഷ് ബാക്ക്
പണ്ട് കണ്ണൂരില്‍ സി പി എം നടത്തിയ അക്രമങ്ങള്‍ക്ക് ( സോറി. അങ്ങനെ വിളിക്കാന്‍ പാടില്ല. മനുഷ്യാവകാശത്തിനു വേണ്ടി പാര്‍ട്ടി നടത്തിയ പോരാട്ടങ്ങള്‍ ) ബുദ്ധിയും ആരോഗ്യവും നല്കിയ ഒരു നേതാവാണ് എം വി രാഘവന്. പാര്‍ട്ടിയുടെ അടി കൊണ്ട് കിടക്കാന്‍ മാത്രം വിധിക്കപ്പെട്ട കുറച്ചു ആള്ക്കാര് ആയിരുന്നു അന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് പാര്ട്ടിക്കാര്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സുധാകരന് വരുന്നതും കോണ്‍ഗ്രസ് തിരിച്ചടിക്കാന്‍ തുടങ്ങുന്നതും. അങ്ങനെ വര്‍ഷങ്ങളോളം കലാപ ഭൂമിയായിരുന്ന ഇപ്പോഴും ഏകദേശം അങ്ങനെ തന്നെയായ ഒരു സ്ഥലമാണ് കണ്ണൂര്‍. അങ്ങനെയിരിക്കെ ഒരു ദിവസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്നത് തിരിച്ചിട്ടു കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പേരിട്ടു ഒരു പാര്‍ട്ടി ഉണ്ടാക്കി അദ്ദേഹം പുറത്തു പോയി. കാലങ്ങളായി പാര്‍ടിയില്‍ തുടര്‍ന്ന് വന്ന ഉള്പ്പോരുകളുടെ ക്ലൈമാക്സ് ആയിരുന്നു അത്.
പാര്‍ട്ടിയെ ധിക്കരിച്ചാല്‍
പാര്‍ട്ടിയെ ധിക്കരിച്ചു പുറത്തു പോകുന്നയാളെ ഊര് വിലക്കുക എന്നതാണല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തം. പുറത്തു പോകുന്നയാളോടുള്ള ശത്രുത മാത്രമല്ല ഈ നയത്തിന് കാരണം. പുറത്തേക്കു കൂടുതല്‍ ഒഴുക്ക് തടയുക, അങ്ങനെ ചിന്തയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ട്. ഇതൊക്കെ തന്നെ രാഘവന്റെ കാര്യത്തിലും സംഭവിച്ചു. പാര്‍ട്ടി ഭ്രഷ്ട്ട് കല്‍പ്പിച്ച രാഘവനെ പുറത്തിറങ്ങി നടക്കാന്‍ പോലും സമ്മതിക്കില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. പിന്നെ കണ്ണൂരില്‍ നടന്നത് എല്ലാവരും കണ്ടതാണ്. രാഘവനെയും അനുയായികളെയും മാത്രമല്ല അദ്ദേഹം സ്ഥാപിച്ച പാപ്പിനിശ്ശേരി സ്നേക്ക് പാര്‍ക്കിലെ പാമ്പുകളെ പോലും പാര്‍ട്ടി അനുഭാവികള്‍ വെറുതെ വിട്ടില്ല. എന്നാല്‍ ഇതൊക്കെ അനുയായികളെ ആദ്യമായി പഠിപ്പിച്ച ഒരാളായ രാഘവന് തെല്ലും കുലുങ്ങിയില്ല. ഇതിന്റെയൊക്കെ പരിസമാപ്തി പോലെ ഒരിക്കല്‍ കൂത്ത്പറമ്പില്‍ വച്ച് പാര്‍ട്ടിക്കാരുടെ ഒരു സംഘം രാഘവനെ വഴിയില്‍ തടഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ കണ്ടു പേടിച്ചു പിന്തിരിയാതിരിക്കാന് കൂട്ടാക്കാത്ത രാഘവനെ ജീവന് കൊടുത്തും പ്രതിരോധിക്കാന്‍ തയ്യാറായി വന്ന ജനക്കൂട്ടം വീണ്ടും വളര്‍ന്നു വലുതായി. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ് ഒടുവില്‍ അവസാനിച്ചത് വെടി വയ്പ്പിലും അഞ്ചു പേരുടെ മരണത്തിലുമാണ്. ഒരു വ്യക്തിക്ക് നേരെ ഒരു സംഘം ആള്ക്കാര് നടത്തിയ ഊര് വിലക്കിന്റെയും കയ്യേറ്റത്തിന്റെയും സ്വാഭാവികമായ പര്യവസാനം.
പിന്നെന്തു സംഭവിച്ചു ?
അഞ്ചു പേര് മരിച്ചു. അവരുടെ കുടുംബത്തിനു അവരെ നഷ്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വര്‍ഷാവര്‍ഷം രക്ത സാക്ഷി ദിനം കൊണ്ടാടാന്‍ അഞ്ചു രക്ത സാക്ഷികളെ കിട്ടി. പാര്‍ട്ടിയുടെ നേതാക്കള്‍ ഇതുപയോഗിച്ച് നല്ല നിലയിലെത്തി. കേന്ദ്ര ബിന്ദുവായ രാഘവന് ഒന്നും നഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ പല രീതിയില്‍ പീഡിപ്പിച്ചെങ്കിലും കളിയറിയാവുന്നത് കൊണ്ട് അങ്ങേര് തടി രക്ഷപ്പെടുത്തി. മകനായ നികേഷ് പുതിയ ചാനലില്‍ കൂടി മലയാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. അച്യുതാനന്ദന്റെ മകന് എങ്ങനെ രക്ഷപെട്ടു , പിണറായിയുടെയും കൊടിയേരിയുടേയും മക്കള്‍ ഇന്നെവിടെ. ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ക്കെല്ലാം ശുഭ പര്യവസായിയായ മറുപടികള്‍ ഉണ്ട്. ആഗോള കുത്തകകളെ തെറി വിളിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കോടിയേരിയുടെ മകന് പണ്ട് സമരങ്ങളുടെ ഭാഗമായിരുന്നു. അതെന്തിനായിരുന്നു എന്ന് എല്ലാവര്ക്കും ഇനിയും മനസ്സിലാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്തായാലും അദ്ദേഹം ഇപ്പോള്‍ ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു. മറ്റുള്ള നേതാക്കളുടെ മക്കളും അപവാദമല്ല. കേരളത്തില്‍ ഒരു നേതാവിന്റെയും മക്കള്‍ക്ക് ( ഇ എം എസ്സും കരുണാകരനും ഉള്‍പ്പെടെ ) ആര്‍ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇത് വരെ നഷ്ടപ്പെട്ടതെല്ലാം പാര്‍ട്ടി എന്ന പേരില്‍ ജീവിതം നശിപ്പിച്ചു നടക്കുന്ന മണ്ടന്മാര്ക്കാണ്.
രക്ത സാക്ഷിയെ കൊണ്ടുള്ള ഉപയോഗം
രക്ത സാക്ഷികളെ ഉപയോഗിക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിയും കണക്കാണ്. എങ്കിലും ഇത് ഒരു ആഘോഷമായി കൊണ്ട് നടക്കുന്ന ഒരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ്. ചെറുപ്പമായിരുന്നപ്പോള്‍ സന്ദേശം സിനിമയില്‍ ശ്രീനിവാസന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കുറച്ചു ഓവര്‍ ആയി എനിക്ക് തോന്നിയിരുന്നു ( അന്ന് നോം കമ്മ്യൂണിസ്റ്റ് ആയിരുന്നല്ലോ ) . പക്ഷെ പോകെ പോകെ മനസ്സിലായി. അതൊന്നും ഒന്നുമല്ല എന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് എന്തുകൊണ്ട് ഇത്രയും രക്തസാക്ഷികള്‍ ഉണ്ടായി ? പട്ടിണി മാറ്റാനോ തൊഴിലില്ലായ്മക്കെതിരെയോ ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെയോ ഭരണവര്‍ഗത്തോട് പോരാടി മരിച്ചവര്‍ അല്ല അവര്‍. വെറും രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ അടിപിടിക്കു പോയി വെട്ടും കുത്തുമേറ്റും അത്യന്തം ശോചനീയമായ അവസ്ഥയില്‍ റോഡില്‍ കിടന്നു മരിച്ചവര്‍ ആണ് അതില്‍ ഭൂരിഭാഗവും. അധ്വാനിക്കുന്നവന്റെ പാര്‍ട്ടിയുടെ രക്തസാക്ഷികളെ ഞാന്‍ അക്ഷേപിക്കുകയല്ല. കാരണം അവരില്‍ പലരും പാവങ്ങളും ആത്മാര്‍ത്ഥതയുള്ളവരും ആയിരുന്നു. മഹാന്മാരായ അവരുടെ നേതാക്കള്‍ അവരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. കണ്ണൂരില്‍ ആര് എസ് എസ്സിനെതിരെ നടക്കുന്ന സി പി എം അക്രമങ്ങള്‍ വര്‍ഗീയതക്കെതിരെ വിപ്ലവ പാര്‍ട്ടി നടത്തുന്ന ധീര യുദ്ധങ്ങളായി ചിത്രീകരിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാവങ്ങള്‍ ഇപ്പോഴുമുണ്ട്. നമ്മുടെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് മീഡിയയില്‍ അത് വ്യക്തമാണ്. പണ്ട് രാഷ്ട്രീയം കളിച്ചു നടന്നിട്ട് ജീവിതം കുട്ടിച്ചോറാകും എന്ന് കണ്ടപ്പോ ബുദ്ധി പൂര്‍വ്വം ഗള്‍ഫിലേക്കും മറ്റും രക്ഷപെട്ടിട്ടു മഹദ് വാചകങ്ങള്‍ അടിക്കുകയും ഇവരെയോര്‍ത്തു രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന ഒരു കൂട്ടം പാവങ്ങള്‍. അവരെ ഞാന്‍ കളിയാക്കാത്തത് മനപൂര്‍വമാണ്. കാരണം ഇപ്പോഴും അവര്‍ക്കറിയില്ല എന്താണ് പാര്‍ട്ടി ചെയ്യുന്നതെന്ന്
വീണ്ടുമൊരു രക്തസാക്ഷി ദിനം
പതിവ് പോലെ സഖാക്കള്‍ 'രക്തസാക്ഷികള്‍ക്ക് ' അഭിവാദ്യമര്‍പ്പിച്ചു. നൂറു കണക്കിനാളുകള്‍ പ്രകടനം നടത്തി. ബാന്‍ഡ് മേളം, മൈക്ക് സെറ്റ് , റെഡ് വോളന്റിയര്‍മാര്‍ മുതലായവ ചേര്‍ത്ത് ആഘോഷം കൊഴുപ്പിച്ചു. അച്യുതാന്ദന് പതിവ് പോലെ തന്റെ വളിപ്പുകള്‍ കൊണ്ട് ജനങ്ങളെ കോള്മയിര് കൊള്ളിച്ചു. അങ്ങനെ സ്വാതന്ത്ര്യ ദിനം പോലെ ഒരു രക്തസാക്ഷി ദിനം കൂടി കടന്നു പോയി, നേതാക്കള്‍ക്കോ ഇതിനു ഉത്തരവാദിയായവര്‍ക്കോ ഒന്നും പറ്റാതെ തന്നെ. ആഘോഷം എല്ലാം നന്നായി. പക്ഷെ ചില സംശയങ്ങള്‍. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളെയോ മറ്റു പ്രതിസന്ധികളെയോ ഓര്‍ത്തു ഈ പാര്‍ട്ടി ഒരിക്കലും ഇങ്ങനെ പ്രതികരിച്ചു കണ്ടിട്ടില്ല. കേരളത്തില്‍ അനേക ലക്ഷം ജനങ്ങള്‍ ഭീതിയുടെ നിഴലില്‍ ദിനങ്ങള്‍ തള്ളി നീക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍. എന്നാല്‍ ഇപ്പറയുന്ന 'ജനങ്ങളുടെ' പാര്‍ട്ടി ഇത് വരെ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്തിരുന്ന എന്തെങ്കിലും ഇതിന്റെ പേരില്‍ സംഘടിപ്പിച്ചോ ? മനുഷ്യ ചങ്ങല, ഉപരോധം, ബന്ദ് തുടങ്ങിയവ ആയുധമാക്കുന്ന ഒരു പാര്‍ട്ടി മുപ്പത്തി അഞ്ചു ലക്ഷം ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് മിണ്ടാതിരിക്കുന്നത് തന്നെ അവരുടെ കള്ളത്തരത്തിന്റെ ലക്ഷണമാണ്. ഇന്നലെ രക്ത സാക്ഷി ദിന യോഗത്തില്‍ അച്യുതാനന്ദന് നടത്തിയ കോമാളി പ്രസംഗം കണ്ടപ്പോള്‍ അതാണ് തോന്നിയത്. അതോ ഇനി ഡാം പൊട്ടിയാല്‍ മരിക്കുന്ന മുപ്പത്തഞ്ചു ലക്ഷം ജനങ്ങളെ രക്ത സാക്ഷികളായി പ്രഖ്യാപിച്ചു ഡാം ഡേ ആഘോഷിക്കുമോ അവര്‍ ? സഖാക്കളേ.. ഇനിയെങ്കിലും ചിന്തിക്കൂ.. ഇതൊക്കെ കൊണ്ട് നിങ്ങള്‍ എന്ത് നേടി ? ഇത്തരം പ്രഹസനങ്ങള്‍ നിര്‍ത്തി പ്രായോഗികമായി ചിന്തിക്കൂ. മനുഷ്യ ജീവന് വളരെ വില പിടിച്ചതാണ്. ഇത്തരം മണ്ടത്തരങ്ങളുടെ പേരില്‍ അത് നശിപ്പിക്കരുത്.
മുല്ലപ്പെരിയാറില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍
കഷ്ടം തോന്നുന്നു നമ്മുടെ രാഷ്ട്രീയക്കാരെ ഓര്‍ക്കുമ്പോള്‍. പ്രേമചന്ദ്രന് ഒഴിച്ച് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുകയാണ്. പണ്ടേ ചെയ്യേണ്ട കാര്യങ്ങള്‍ കതിരില്‍ വളം വയ്ക്കുന്നത് പോലെ ഇപ്പൊ വര്‍ണിക്കുന്നത് കാണുമ്പോള്‍., മുപ്പത്തി അഞ്ചു ലക്ഷം ജനങ്ങളെ ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നത് പോലെ. ഭഗവാനേ അവരെ കാത്തു കൊള്ളണമേ എന്ന് പ്രാര്‍ഥിക്കുന്നു.
Related reading :



The crown goes to the 40+ year old chief of the Kannur DYFI whose daughter got admitted to the Pariyaram medical college on an NRI payment seat. To hell with all the martyrs, when it comes to own progeny, it is all for your wards benefit :-)
ReplyDeleteഞാന്‍ ഇത് വായിച്ചപ്പോള്‍ ആണരിന്നത്.കൊള്ളാം ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു .9400568171 ഇതിലൊരു miss call ചെയ്യാമോ
ReplyDeleteനകുലന് ചേട്ടാ. എന്നെ തെറി വിളിക്കാനല്ലല്ലോ അല്ലേ ? :)
ReplyDeleteഎന്നും ചരിത്രത്തോട് പിന്തിരിഞ്ഞു നിന്നിട്ടുള്ളവര്‍ ആണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി , ഗീബളിസിയന് പ്രോപഗണ്ട ഒന്ന് കൊണ്ട് മാത്രമാണ് കാലാകാലങ്ങളില്‍ ഇവര്‍ അധികാരത്തില്‍ വരുന്നത് അങ്ങിനെ വരുന്ന ഓരോ കാലയളവിലും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ സ്റെറ്റിനും ജനത്തിനും എതിരാണ് പക്ഷെ അതുപോലും ജനത്തിന് വേണ്ടി ആണ് എന്ന് ബോധവല്‍ക്കരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു ഇവരുടെ തനി നിറം പൊളിച്ചു കാണിക്കാന്‍ ആരും ശ്രമിക്കാറുമില്ല, ശ്രമിക്കേണ്ട ബുജികള്‍ ഇവര്‍ അധികാരത്തില്‍ വരുമ്പോള്‍ നീട്ടി എറിയുന്ന അപ്പക്കഷണങ്ങളെ പറ്റി ആലോചിച്ചു മിണ്ടാതിരിക്കുന്നു. ഇവരെ എതിര്‍ക്കുന്നതിനെക്കാള്‍ മിണ്ടാതിരിക്കുന്നതോ പുറമേ ഞാന്‍ ഒരു ചുവപ്പന്‍ ആണെന്ന് നടിക്കുന്നതോ ആണ് ഒരു ബുദ്ധിജീവിക്ക് നല്ലത് , കേശവന്റെ വിലാപങ്ങള്‍ എഴുതിയ മുകുന്ദന് പോലെ ഉള്ള ബുദ്ധിമാന്മാര് ആവശ്യം ഉള്ളപ്പോള്‍ മറുകണ്ടം ചാടി സ്ഥാനമാനങ്ങള്‍ തരപ്പെടുത്തുന്നുമുണ്ട്
ReplyDeleteവെറുതെ ഇവരുടെ പുറം പൂച്ച് പുറത്തു കാട്ടാന്‍ ശ്രമിച്ചു പരാജയപ്പെടാം എന്നേയുള്ളു
സുശീലന് പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. ഇത്രയ്ക്ക് പ്രത്യയ ശാസ്ത്രപരമായ പൊള്ളത്തരം കൊണ്ട് നടക്കുന്ന ഒരു പാര്‍ട്ടി എങ്ങനെ ഇപ്പോഴും വിജയിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചില കപട ബുദ്ധിജീവികളും ഒന്നാംതരം സ്വാര്ത്ഥന്മാരായിട്ടുള്ള കുറച്ചു ആള്‍ക്കാരും ആണ് ഈ പാര്‍ടിക്ക് വേറെ പരിവേഷം ചാര്‍ത്തികൊടുക്കാന്‍ ശ്രമിക്കുന്നത്. എനിക്കറിയാം ഞാന്‍ ചെയ്യുന്നത് വൃഥാ വ്യായാമം ആണെന്ന്. പക്ഷെ ഒരാളെങ്കില്‍ ഒരാള്‍ ഇത് വായിച്ചു റാഷനല്‍ ആയി ചിന്തിക്കാന്‍ തുടങ്ങിയാല്‍ എന്റെ ശ്രമം വിജയിച്ചു എന്ന് ഞാന്‍ കരുതും.
ReplyDeleteബാല്യത്തിൽ പുസ്തകത്താളുകൾ പറഞ്ഞു തന്ന രാഷ്ട്രീയം തരുന്ന മനസ്സിന്റെ ആവേശമാണ് പലരേയും ഇതിലേക്കാകർഷിക്കുന്നതെങ്കിലും പിന്നീടത് ഇന്നത്തെ രാഷ്ട്രീയക്കാരന്റെ കുടിലചിന്തകൾ നിറയ്കാനുള്ള ഇടമായി മാറുന്നു. രാഷ്ട്രീയമെന്തെന്നോ എന്താണവർ വിശ്വസിക്കുന്ന പാർട്ടിയെന്നോ എന്താണ് പ്രത്യയശാസ്ത്രങ്ങളെന്നോ ചോദിച്ചാൽ ഇവരിൽ ഭൂരിഭാഗത്തിനും ഉത്തരവുമില്ല.. സ്വന്തം കാര്യം നടക്കാനും മെയ്യനങ്ങാതെ കാര്യങ്ങൾ നേടിയെടുക്കാനും മേനി നടിക്കാനുമൊക്കെയായി രാഷ്ട്രീയചിന്തകളെ മാറ്റിയെഴുതുവാൻ ആരും മോശക്കരുമല്ല. ജനസേവകനും ജനവും ഒരേ പോലെ കുറ്റക്കാർ തന്നെ.. പ്രവൃത്തികളെ നോക്കി വിലയിരുത്താതെ പണ്ടേ ചത്ത് മണ്ണടിഞ്ഞു പോയ പ്രത്യയശാസ്ത്രങ്ങളേയും അതിന്റെ നിറം കാണിച്ച് കൊള്ളരുതായ്മകൾക്ക് പൊടിയിടുന്ന രാഷ്ട്രീയക്കാരനേയും പൂവിട്ടു പൂജിക്കാനും വാഴ്ത്തിപ്പാടാനും നടക്കുന്ന ജനങ്ങളും സ്വാർത്ഥതാല്പര്യങ്ങൾക് മാത്രം മുഖവില കാണുന്നു. സാധാരണ പൌരന് പാർട്ടിയോ അതിന്റെ പ്രത്യയശാസ്ത്രങ്ങളോ വിഷയമല്ല.. അവന്റെ സമാധാനവും സംരക്ഷണവും സാമൂഹികവും സാംസ്കാരികവുമായ ഉന്നതിയും മതി. പാർട്ടി തത്ത്വങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും പറഞ്ഞ് പൌരാവകാശത്തിന്റെ വഴിയടയ്കുന്ന രാഷ്ട്രീയം അവനെന്തിന്..?
ReplyDeleteചിന്തിക്കാത്ത ജനങ്ങളും കുടിലചിന്തകളുമായി വരുന്ന രാഷ്ട്രീയമേലാളന്മാരും... ‘രക്തസാക്ഷികളാകാൻ‘ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന ഒരു കൂട്ടം പാർട്ടി അനുഭാവികളും...
പാർട്ടിയുടെ രാഷ്ട്രീയം വ്യക്തിരാഷ്ട്രീയമാവുകയും അതിനു വേണ്ടി പ്രത്യയശാസ്ത്രങ്ങളെ കൊന്നും മറച്ചും പാർട്ടികൾ വളഞ്ഞും ഒടിഞ്ഞും വികൃതമാകുകയും ചെയ്യുമ്പോൾ മരിക്കുന്നത് മനുഷ്യരാണ്.. ആർക്കും ഒരുപദ്രവവുമാകാതെയിരുന്നിട്ടും.. രാഷ്ട്രീയക്കാരൻ ചോരയൂറ്റി കുടിച്ച് ചവച്ച് ചപ്പി ചണ്ടിയാക്കുന്ന ഒന്നുമല്ലാത്ത...ഒന്നിനുമാവാത്ത “സർവ്വാധികാരിയായ” പൊതുജനം മാത്രം...
അക്ഷരങ്ങളിൽ ആത്മരോഷം ഒടുങ്ങുന്ന പൌരശബ്ദങ്ങളിലൊന്ന്...
ആശംസകൾ
തെറിവിളിക്കാനൊന്നും അല്ലേ .ഒന്നു നെരിട്ടഭിനന്ദിക്കണം എന്നു തോന്നി .പിന്നെ ചേട്ടാ
ReplyDeleteഎന്നൊന്നും വിളിക്കണ്ട .വേണമെങ്കില്‍ അനീയാ എന്നു വിളിച്ചോ .അത്രക്കൊന്നും
പ്രായമായിട്ടില്ലഡോ ഉവ്വേ
ഇതെന്താ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ പറ്റാത്തത്
ReplyDelete>>>>>ഒരിക്കല്‍ കൂത്ത്പറമ്പില്‍ വച്ച് പാര്‍ട്ടിക്കാരുടെ ഒരു സംഘം രാഘവനെ വഴിയില്‍ തടഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ കണ്ടു പേടിച്ചു പിന്തിരിയാതിരിക്കാന് കൂട്ടാക്കാത്ത രാഘവനെ ജീവന് കൊടുത്തും പ്രതിരോധിക്കാന്‍ തയ്യാറായി വന്ന ജനക്കൂട്ടം വീണ്ടും വളര്‍ന്നു വലുതായി. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ് ഒടുവില്‍ അവസാനിച്ചത് വെടി വയ്പ്പിലും അഞ്ചു പേരുടെ മരണത്തിലുമാണ്.<<<<<
ReplyDeleteithanu ithinte highlight... ariyillatha karyathe patti ezhuthathe irunnu koode suhruthe??
പ്രിയ വി ബി എന്‍ : അറിയില്ലാത്ത ഒരു കാര്യത്തെ പറ്റിയല്ല എഴുതിയത്. നിങ്ങള്‍ എങ്ങനെ വിശേഷിപ്പിച്ചാലും ഒരാള്‍ക്ക് നേരെ വൈരാഗ്യത്തിന്റെ പുറത്തുണ്ടായ കയ്യേറ്റ ശ്രമം തന്നെയാണ് ഇതിനെല്ലാം കാരണം. പാര്‍ടിയില്‍ നിന്ന് പുറത്തു പോകുന്നവരെ നിങ്ങള്‍ പിന്നെ പൂവിട്ടു പൂജിക്കുന്ന ആള്‍ക്കാരാണോ ? എന്തിനാണ് ചങ്ങാതീ ഇവരെയൊക്കെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് ?
ReplyDeleteനകുലാ : ഞാന്‍ ചേട്ടാ എന്ന് വെറുതെ ഒരു ഭംഗിക്ക് വിളിച്ചതാ ട്ടാ.. എനിക്ക് മൂപ്പ് കുറെ കൂടുതലാണ്. ഞാന്‍ എന്തായാലും വിളിക്കാം. നമുക്ക് സംസാരിക്കാം.