2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒളി ക്യാമറയുടെ നിഴലില്‍ ഒരു കമ്യൂ ണിസ്ടുകാരന്‍



    ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും അധ്വാനിക്കുന്നവന്റെ ചുമല്‍ താങ്ങുകയും ചെയ്തിരുന്ന, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടിരുന്ന ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ ഇപ്പോള്‍  നടത്തുന്ന പ്രസ്താവനകള്‍ കണ്ടിട്ട് സഹതാപം തോന്നുന്നു. കടുത്ത വിഭാഗീയതയില്‍ വലഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ടിയില്‍ ഒരു ജില്ല സെക്രട്ടറി വരെ സ്ത്രീ സംബന്ധമായ വിഷയത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇപ്പൊ ഇതെഴുതാന്‍ കാരണം സഖാവ് അച്ചുതാനന്ദന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനമാണ്. അടുത്ത ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് കുഞ്ഞനന്തന്‍ നായരോടൊപ്പം ഇളനീര്‍ കുടിക്കുന്ന വി എസ് ആണ്. ഒപ്പം അദ്ദേഹത്തിന്റെ ഒരു കമന്റും. ആഹാരം കഴിക്കുന്നതിനേ വിലക്കുള്ളു എന്നും വെള്ളം കുടിക്കുന്നതിനു അതില്ല എന്നും. 
എന്നാല്‍ വി എസ് മറുവാദം ഉയര്‍ത്തി. കൂത്ത്‌പറമ്പില്‍ അഞ്ചു ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെടി വച്ച് കൊല്ലാന്‍ കാരണക്കാരനായ എം വി രാഘവനെ പിണറായി സ്വന്തം മകളുടെ കല്യാണത്തിന് ക്ഷണിച്ചതും തങ്ങള്‍ അതില്‍ പങ്കെടുത്തതുമെല്ലാം ആണ് വി എസ് എടുത്തു കാട്ടുന്നത്. എന്നാല്‍ മംഗളത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ കണ്ടത് ഇതാണ് :

     മരണക്കിടക്കയിലായ മകനെ കാണുന്നതില്‍നിന്നു പാര്‍ട്ടി സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനെയും ഭാര്യയേയും വിലക്കിയത്‌ ഇതേ വി.എസ്‌. പാര്‍ട്ടി ഭരിക്കുമ്പോള്‍! ബദല്‍ രേഖയുടെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത എം.വി. രാഘവനു വീട്ടില്‍ വിളിച്ച്‌ ഊണു നല്‍കിയതിനു പഴയൊരു സഖാവിനെ പുറത്താക്കിയത്‌ ഇന്ന്‌ ഊണുവിലക്കിന്റെ പേരില്‍ ഉടക്കിനില്‍ക്കുന്ന വി.എസ്‌. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ!  

അസുഖബാധിതനെ കാണാന്‍ പാര്‍ട്ടിവിലക്കു പാടില്ലെന്നു വി.എസ്‌. പറയുമ്പോള്‍ പിണറായി മാത്രമല്ല, പിണറായിക്കാരും ഓര്‍ത്തു തിരുത്തും. മകന്‍ അടിയേറ്റു ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചെന്നുകാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നിഷേധിച്ച കഥയാണത്‌. അന്നു വി.എസ്‌. ഔദ്യോഗികപക്ഷത്തിന്റെ ശക്‌തനായ വക്‌താവ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനും ഭാര്യയ്‌ക്കുമാണു മകന്‍ ഷാജിയെ കാണാന്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്‌. സി.പി.എം. വിട്ടു സി.എം.പിയില്‍ ചേര്‍ന്നതിനാണു പാണ്ട്യാല മുക്കില്‍ ഷാജി ആക്രമിക്കപ്പെട്ടത്‌.

പരുക്കേറ്റ്‌ മാസങ്ങളോളം മണിപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അച്‌ഛനും അമ്മയ്‌ക്കും ചെന്നുകാണാന്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ല. മണിപ്പാലില്‍നിന്നു മടങ്ങി പറശിനിക്കടവിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അമ്മ കണ്ടോത്ത്‌ ചീരൂട്ടി ഷാജിയെ ഒരുനോക്കു കണ്ടത്‌. അതും പാര്‍ട്ടിയുടെ അനുമതിയോടെ.

ബെര്‍ലിന്റെ വീട്ടില്‍ വി.എസിനു പാര്‍ട്ടി ഊണുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരുകാര്‍ക്ക്‌ ഓര്‍മവരുന്നതു 'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന പഴമൊഴി. പാര്‍ട്ടി നടപടിയെടുത്ത എം.വി. രാഘവനു വീട്ടില്‍ ഉച്ചയൂണു നല്‍കിയതിനു ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കു പുറത്താക്കിയതു സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദന്‍തന്നെ. വി.എസ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ പയ്യന്നൂരിലെ പി. ബാലനാണു പാര്‍ട്ടിക്കു പുറത്തുപോകേണ്ടിവന്നത്‌. 1986-ലാണു സംഭവം.

ബദല്‍രേഖയുടെ പേരില്‍ സസ്‌പെന്‍ഷനിലായ എം.വി.ആര്‍. പയ്യന്നൂര്‍ എ.കെ.ജി. മന്ദിരത്തിലെത്തുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. ബാലന്‍ 'ദേശാഭിമാനി' ഏരിയാ ലേഖകന്‍കൂടിയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയുടെ ശോച്യാവസ്‌ഥ ബാലന്‍ എം.വി.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ.കൂടിയായിരുന്ന എം.വി.ആര്‍. ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഇറങ്ങിയപ്പോള്‍ ഏറെ വൈകി. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാമെന്നു ബാലന്‍ എം.വി.ആറിനെ ക്ഷണിച്ചു.

ജോലിക്കുപോയ ബാലന്റെ ഭാര്യ രാവിലെ തയാറാക്കിവച്ച ഭക്ഷണമാണ്‌ ഇരുവരും കഴിച്ചത്‌. പാര്‍ട്ടി നടപടിയെടുത്ത എം.വി.ആറിനു ലോക്കല്‍ നേതാവ്‌ ഭക്ഷണം നല്‍കിയ വാര്‍ത്ത ജില്ലാ-സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തി. വി.എസായിരുന്നു സംസ്‌ഥാന സെക്രട്ടറി. പാര്‍ട്ടിവിരുദ്ധനു ഭക്ഷണം നല്‍കിയതിനു ബാലനോടു വിശദീകരണം ചോദിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു.

പോളിറ്റ്‌ബ്യൂറോ അംഗമായിരിക്കേ വി.എസ്‌. 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറുമായി സംസ്‌ഥാനസമിതിയംഗം ടി.കെ. ഹംസ വേദി പങ്കിട്ടത്‌ അടുത്തിടെ. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണു മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസനുമൊത്ത്‌ ഫാരിസുമായി ഹംസ വേദി പങ്കിട്ടത്‌.

പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരെ തെളിവ് ശേഖരിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഒളി ക്യാമറ ഉപയോഗിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. വി എസ് പക്ഷം ഓഫീസി സെക്രെട്ടരിമാരുടെ സഹായത്തോടെയാണ് ഇത് ചെയ്തത് എന്ന് അറിയുന്നു.

    ഇതെല്ലാം സത്യത്തില്‍ എന്താണ് സൂചിപ്പിക്കുന്നത് ?. മുന്‍പ് ചില പോസ്റ്റുകളില്‍ ദുശാസ്സനന്‍ സൂചിപ്പിച്ചിരുന്നത് പോലെ കാലത്തിനൊത്ത് മാറാത്ത ആശയ സംഹിതകളും നേതാക്കളും ആണ് ഈ പാര്‍ട്ടിയുടെ ശാപം. പണ്ട് മുതലേ കേള്‍ക്കുന്നതാണ് ഇവരുടെ ഓരോ കലാപരിപാടികള്‍. എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ അവനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കുക, പരസ്യമായി ശാസിക്കുക, ബെഞ്ചില്‍ കയറ്റി നിര്‍ത്തുക തുടങ്ങി വളരെ ബാലിശമായ ശിക്ഷാ രീതികളാണ് ഇത്രയും വര്‍ഷത്തെ ചരിത്രമുള്ള ഒരു പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും ചീപ് ആയ നടപടികള്‍ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഊരുവിലക്ക്‌. പാര്‍ട്ടിയെ ചോദ്യം ചെയ്ത നേതാക്കളുടെ വീട്ടില്‍ പോകാന്‍ പാടില്ല, അവിടെ നിന്ന് ആഹാരം കഴിക്കാന്‍ പാടില്ല, വെള്ളം കുടിക്കാന്‍ പാടില്ല, അവരെ വഴിയില്‍ വച്ച് കണ്ടാല്‍ പോലും ചിരിക്കാന്‍ പോലും പാടില്ല അങ്ങനെ അങ്ങനെ മനുഷ്യത്വ പരമായ ഒരു നന്മയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില നടപടികള്‍. ഒരു കണക്കിന് ഇത് ഒരു വീഴ്ച എന്ന് പറയാന്‍ പറ്റില്ല. ഇത് ഒരു പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു വളര്‍ച്ചയാണ്. പണ്ടാണെങ്കില്‍ പുറത്താക്കുന്ന നേതാക്കളെ വര്‍ഗ ശത്രു എന്ന പേരിട്ടു കൊല്ലാന്‍ ഉത്തരവിടുകയായിരുന്നല്ലോ ചെയ്തുകൊണ്ടിരുന്നത്. അത് മാത്രമല്ല, വഴി തടയുക, നേതാവിനെയും മക്കളെയും കൊല്ലാന്‍ വഴി നീളെ ഇട്ടോടിക്കുക, അവരുടെ വീട് കത്തിക്കുക എന്നീ അക്രമങ്ങളും. അതിനേക്കാള്‍ ഭേദമാണല്ലോ ഈ ശാസനയും തെറി വിളിയും ഊര് വിളക്കും.  മേലനങ്ങാതെ വല്ലവരും പണിയെടുക്കുന്നത് നോക്കി കൊണ്ടിരുന്നിട്ടു അതിനു കൂലി വാങ്ങുന്ന പരിപാടിയും തുടങ്ങിയത് മറ്റാരുമല്ല. അധ്വാനിക്കുന്നവരുടെ സ്വന്തം പാര്‍ട്ടി എന്ന് ആത്മ പ്രശംസ നടത്തുന്ന ഈ പാര്‍ട്ടി തന്നെയാണ്. മുകളില്‍ മംഗളത്തില്‍ വന്ന വാര്‍ത്ത‍ സത്യമാണെങ്കില്‍ ഈ പാര്‍ട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. ഒരു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിക്കാത്ത ഒരു പാര്‍ട്ടി ചെയ്യുന്നതിനെ ലളിതമായി പറഞ്ഞാല്‍ മനുഷ്യാവകാശ ലംഘനം എന്ന് വേണം വിളിക്കാന്‍. ഇപ്പോഴും ഈ പാര്‍ടിയില്‍ അന്ധമായി വിശ്വസിക്കുകയും അതിനു വേണ്ടി കൊല്ലാനും ചാവാനും പോകുന്നവരുടെ മനശാസ്ത്രം എനിക്ക് മനസ്സിലാവുന്നില്ല. മുന്നോട്ടു കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ലോകത്തില്‍ പിന്നോട്ട് മാത്രം, അതും ഏന്തി വലിഞ്ഞു പോകുന്ന ഒരു കൂട്ടം ആള്‍ക്കാരായിട്ടാണ് ഞാന്‍ ഈ പാര്‍ട്ടിയെ കാണുന്നത്.
എന്റെ വായനക്കാരായ കമ്മ്യൂണിസ്ടുകാര്‍ ക്ഷമിക്കുക.

1 അഭിപ്രായം:

  1. അവകാശങ്ങളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നവര്‍ കടമകളേക്കൂറിച്ചുകൂടി പഠിപ്പിയ്ക്കാന്‍ ബാധ്യസ്ഥരാണ് . അതില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഇന്ത്യയുടെ ശാപം

    മറുപടിഇല്ലാതാക്കൂ